സൈബര്‍ ബുള്ളിയിങ്ങും ജെല്ലിക്കെട്ട് സിനിമയും

Film Patients Blog, Cyber Bully, Ahaana Krishna

ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന മോബ് ലിഞ്ചിംഗ് അഥവാ ആള്‍കൂട്ട ആക്രമണങ്ങള്‍ കണ്ട് അപലപിക്കുന്ന മലയാളികള്‍, സാംസ്കാരികമായി നാം ഏറെ മുന്നിലാണ് എന്ന് വീമ്പുപറയാന്‍ ഒട്ടും മടി ഇല്ലാത്തവരാണ്. എന്നാല്‍ തങ്ങളുടെ സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍, സൈബര്‍ ബുള്ളിയിംഗ് ഇവയെല്ലാം എത്രമാത്രം അപരിഷ്ക്രിതമാണ്‌ എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. എന്തിനെന്ന് പോലും അറിയാതെ വ്യക്തിത്വമോ, വീക്ഷണമോ ഇല്ലാതെ ആള്‍ക്കൂട്ടങ്ങളുടെ പുറകെ കൂടി, അവിടെ ഉരുത്തിരിയുന്ന മോബ് മെന്റാലിറ്റിയുടെ പിന്‍ബലത്തില്‍ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍  ലിജോ ജോസ് പല്ലിശ്ശെരിയുടെ ജെല്ലിക്കെട്ട് എന്ന സിനിമയുടെ ക്ലൈമാക്സിനെ ഓര്‍മപ്പെടുത്തുന്നതാണ്.

 

ഏതൊരു  വിഷയം കിട്ടിയാലും, മനസ്സില്‍ തോന്നുന്ന വൈകൃതങ്ങള്‍ പടച്ചുവിടാന്‍ മാത്രമായി, മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന മുഖം മൂടികള്‍ എടുത്തണിഞ്ഞ് സൈബര്‍ ഇടങ്ങളിലേക്ക് ഇറങ്ങി നിന്ന് അസഭ്യം പറയുകയാണ്‌ ഇത്തരക്കാര്‍. ഓരോ ദിവസവും ട്രെണ്ടിനു അനുസരിച്ച് ഇരയെ നിശ്ചയിച്ച് കല്ലെറിയുന്ന ആള്കൂട്ടതിലെക്ക് കയറിനിന്ന് അക്രോശിക്കുമ്പോള്‍, കൂട്ടത്തില്‍ ബലഹീനര്‍ എന്ന് വിലയിരുത്തപ്പെട്ടവരെ സ്കൂളിലും കോളേജിലും ബുള്ളിചെയ്ത് രസിക്കുന്ന അതെ മനോവൈകൃതമാണ് വെളിവാകുന്നത്.  സമൂഹത്തില്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞു നടക്കുന്നവര്‍ പോലും ഇത്തരം ഫെയിക്ക് ഐഡെന്‍ടിട്ടികള്‍ വഴി വിദ്വേഷപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുമ്പോള്‍, പുറമേ പെരുമാറാന്‍ പഠിപ്പിക്കുന്നതിനുമപ്പുറത്ത് നല്ലൊരു വ്യക്തിത്വത്തിനുടമയാകാന്‍ വരും തലമുറയെ പ്രാപ്തമാക്കേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയുകയാണ്.

 

രജിത്ത് ആര്‍മിയും ഫാന്‍  ഫൈറ്റ് ക്ലാബ്ബുകളും താരആരാധകരും രാഷ്ട്രീയപാര്‍ട്ടികളുടെ സൈബര്‍ ഗുണ്ടകളും മുന്നോട്ട് വെക്കുന്ന പെരുമാറ്റവും ശൈലിയും പലപ്പോഴും ഒരു പരിഷ്കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണ്.  ഇത്തരം സൈബര്‍ അക്രമങ്ങള്‍ക്ക് കൂടുതലും ഇരയാകേണ്ടി വരുന്നത് സ്ത്രീകളും കുട്ടികളുമാണ് എന്നതാണ് വസ്തുത. പുരുഷകേസരികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയില്‍ ആണെങ്കിലും ഇരയുടെ കുടുംബങ്ങളിലേക്ക് കയറിച്ചെന്ന് സ്ത്രീകളെ പരാമര്‍ശിച്ചു അവഹേളിക്കാനും ഇത്തരം ആള്കൂട്ടങ്ങള്‍ക്ക് മടിയില്ല. മോബ് സൈക്കോളജിയില്‍ വീണ് സ്വന്തം അക്കൗണ്ടില്‍ നിന്നും അസഭ്യം പറഞ്ഞവര്‍ പിടിവീണു എന്ന് ബോധ്യപ്പെടുമ്പോള്‍ കരഞ്ഞുകൊണ്ട് മാപ്പ് അപേക്ഷയുമായി വരുന്നത് ഇന്നൊരു സ്ഥിരം കാഴ്ചയാണ്.

അഹാനെയും , പാര്‍വതിയും ,സജിത മടത്തിലിനേയും, പ്രിത്വിരാജിനെയും, റിമ കല്ലിങ്കലിനെയും , അനില്‍ രാധാകൃഷ്ണമേനോനെയും , ആഷിഖ് അബുവിനെയും അങ്ങനെ സെലിബ്രിട്ടികള്‍ മുതല്‍ പത്തനംതിട്ടയില്‍ കൊറോണ പരക്കുന്നതിന് കാരണമായ കുടുംബത്തെയും, സ്വര്‍ണക്കടത്തിലെ പ്രതികളെയും വരെ ഇത്തരം ആള്‍ക്കൂട്ടങ്ങള്‍ ആക്രമിക്കുന്നത് നാം കണ്ടു. ഇവര്‍ ചെയ്തതിലെ ശരിതെറ്റുകളെ വിലയിരുത്താനും വിശകലം ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും വേണ്ടി വന്നാല്‍ സമരം ചെയ്യാനും എല്ലാവര്ക്കും അവകാശമുണ്ട്, അവരുടെ പ്രവര്‍ത്തികളില്‍ ഇന്നാട്ടിലെ നിയമം അനുശാസിക്കുന്ന തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ നിയമപ്രകാരമുള്ള ശിക്ഷ അനുഭവിക്കുകയും വേണം. പക്ഷെ ഒരാളുടെ പ്രവര്‍ത്തിയെപ്പറ്റിയുള്ള ചര്‍ച്ചയില്‍ അയാളുടെ വ്യക്തിത്വത്തിലെക്ക് കടന്നുചെന്ന് വിശകലനം ചെയ്യുന്ന വിഷലിപ്തമായ രീതി മുഖ്യധാരമാധ്യമങ്ങളിലടക്കം കണ്ടുവരുന്നത് ദൗര്‍ഭാഗ്യകാരമാണ്. ഒടുവില്‍ കേരളപോലീസിന്റെ ഒഫിഷ്യല്‍ ചാനലില്‍ പി സി കുട്ടന്‍ പിള്ള സ്പീകിംഗ് എന്ന പേരില്‍ സൈബര്‍ ഇടങ്ങളിലെ ചര്‍ച്ചകളിലേക്ക് പോലിസ് കടന്നുവന്നപ്പോള്‍ സൈബര്‍ ലോകത്തെ പ്രശ്നങ്ങളെ അസ്പദമാക്കി അവബോധം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചത് പക്ഷെ ആള്‍കൂട്ടത്തിനു ഒപ്പം ചേര്‍ന്ന്  ആക്രമണങ്ങള്‍ക്ക് വിധേയയായ ടിക്ക്ടോക് താരത്തെ അവഹേളിക്കാന്‍ തുനിഞ്ഞത് പോലിസിംഗിന്റെ ധാര്‍മികതയെ തന്നെ ചോദ്യം ചെയ്യുന്നതരത്തില്‍ ആയിമാറി.

 

 

 ഇത്തരക്കാരുടെ അവസാനത്തെ ഇരയാണ് നടി അഹാന കൃഷ്ണ, നമ്മുടെ നാട് കൊറോണ മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശയം ആരോഗ്യപ്രവ്ര്‍ത്തകരുടേയും  പോതുസമൂഹത്തിന്റെയും പ്രവര്‍ത്തങ്ങളെയും ജാഗ്രതയും അവമതിക്കുന്നതരത്തില്‍ ആണെങ്കില്‍കൂടിയും തന്റെ അഭിപ്രയം രേഖപ്പെടുത്തുവനുള്ള സ്വാതന്ത്ര്യവും അവകാശവും അഹനായ്ക്കും ഉണ്ട്, നടി തന്നെ പറഞ്ഞ പോലെ അഭിപ്രായത്തോട് യോജിക്കാനും വിയോജിക്കാനും ഉള്ള അവകാശവും പൊതുസമൂഹത്തിനുമുണ്ട്, അഭിപ്രായത്തെ വിശകലനം ചെയുന്നത് വിട്ട് നടിയുടെ വ്യക്തിത്വത്തെയും കുടുംബത്തെയും അവഹേളിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത്തരം പ്രവണതകളെ നിസ്സാരമായാണ് കാണുന്നതെന്ന് പറഞ്ഞ് നടി പോസ്റ്റ്‌ ചെയ്ത വീഡിയോ സൈബര്‍ ലിഞ്ചിംഗിന് ഇരകളായവര്‍ക്ക് ആത്മധൈര്യം പകരുന്നതാണ്. പക്ഷെ ഇരകളോട് ഇത്തരം അനുഭവങ്ങളെ വൈകാരികമായി കാണരുത് എന്ന് ഉപദേശിക്കുമ്പോളും ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കൂടി നടി ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു.

NB : വിവാദത്തിനു തുടക്കം കുറിച്ച നടിയുടെ തെറ്റ് ധാരണാജനകമായ പോസ്റ്റ്‌ പിന്‍വലിക്കാത്തത് ദൌര്‍ഭാഗ്യകരമാണ്

Written by Aswin Dinesh 

 

You have successfully subscribed!
This email has been registered